സ്കൂൾമുറ്റത്തെ ഇലഞ്ഞിപ്പൂ മണം പോലെ-
മനസ്സിൽ പൂത്തുനിൽക്കുന്നു ആ കാലം!
അന്ന്, പകുത്തു നൽകിയ
മഷിത്തണ്ടിന്റെ -
നനുത്ത ഈർപ്പമുണ്ടായിരുന്നു നമ്മുടെ സൗഹൃദത്തിന്.
സ്ലേറ്റിലെ അക്ഷരങ്ങൾ മായ്ക്കുമ്പോൾ-
നമ്മുടെ പിണക്കങ്ങളും മാഞ്ഞുപോയിരുന്നു.
ഒരു മഷിത്തണ്ട് പകുത്തെടുത്തൊരാ നേരം-
ഈ ലോകം മുഴുവൻ നമുക്ക് സ്വന്തമായിരുന്നു.
കാലം കടന്നുപോയ്, സ്ലേറ്റും
പെൻസിലും-
യൂണിഫോം ഇല്ലാത്ത ലോകത്ത് നാം അന്യരായി.
എങ്കിലും, വിസ്മൃതിതൻ മൂടുപടത്തിന്നപ്പുറം-
നീ പകുത്തു നൽകിയ ആ മഷിത്തണ്ട് വാടാതെ നിൽക്കുന്നു.
ഇന്നീ യന്ത്രലോകത്തെ തിരക്കുകൾക്കിടയിൽ-
ആ പഴയ വിദ്യാലയമുറ്റം ഞാൻ തിരയുന്നു.
മഷിത്തണ്ടിനാൽ മായ്ച്ചു കളയാനാവാത്ത-
ഓർമ്മകളുടെ നോവായി നീ എന്നിൽ ബാക്കിയാവുന്നു!
ജൂലൈ/17/2008

Comments
Post a Comment