വിധിയുടെ ചതുരംഗപ്പലകയിൽ നമ്മൾ-
തോറ്റുപോയ കരുക്കളായി മാറി...
വേറൊരാൾ ചാർത്തിയ താലിയുടെ നിഴലിൽ
നീ നീറുമ്പോൾ, എന്റെ ഉള്ളം കരിയുന്നു.
അടുക്കാൻ ആവാത്തത്ര ദൂരത്തിലല്ല നീ,
എങ്കിലും തൊടാൻ കഴിയാത്തത്ര അന്യയാണ്.
നിന്റെ നെറ്റിയിലെ ആ സിന്ദൂരരേഖ-
എന്റെ പ്രണയത്തിന് മേൽ വരച്ച വിലക്കാണ്!
പാതിരാത്രിയിൽ ഏകാന്തതയുടെ മറവിൽ
നീ എന്നെയോർത്തു വിതുമ്പുന്നുണ്ടാവാം;
സ്വന്തമാക്കാൻ കഴിയാത്ത പ്രാണനെ നെഞ്ചിൽ പേറി-
അന്യന്റെ ശയ്യയിൽ നീ ഉരുകുന്നുണ്ടാവാം.
ഇനിയൊരു ജന്മം നമുക്കുണ്ടെങ്കിൽ മാത്രം
നമുക്ക് ഒന്നിച്ചു പൂത്തുലയാം...
ഈ ജന്മം മുഴുവൻ, അന്യന്റെ സ്വന്തമായ നിന്നെ-
ദൂരെ നിന്നു സ്നേഹിച്ചു തീർക്കുന്നൊരീ നോവ്-
മരണത്തേക്കാൾ വലിയൊരു ശിക്ഷയാണ്!
ഏപ്രിൽ/13/2023

Comments
Post a Comment